Movies
നീണ്ടുപോകുന്ന ജനനായകൻ സിനിമയുടെ റിലീസിംഗ് പ്രതിസന്ധിയിൽ ഇടപെട്ട് ചിത്രത്തിലെ നായകനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്.
കാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയ ജനനായകന്റെ നിർമാതാവ് വെങ്കട് കെ. നാരായണയോട് ഉടൻ ചെന്നൈയിൽ തിരിച്ചെത്താൻ വിജയ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അന്തിമ നടപടികളിൽ നേരിട്ട് ഇടപെടാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് നിർമാതാവിനോട് തിരികെയെത്താൻ പറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് പൊങ്കൽ റിലീസായി പുറത്തിറക്കാനിരുന്നു പദ്ധതിയിട്ടത്. എന്നാൽ സെൻസർബോർഡ് ഇടപെടലുകളെ തുടർന്ന് ചിത്രത്തിന്റെ റീലീസ് വൈകുകയായിരുന്നു. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ് ഒടുവിൽ അഭിനയിച്ച ചിത്രമാണ് ജനനായകൻ.
ചിത്രംപുറത്തിറങ്ങിയില്ലെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വിജയ്ക്ക് ഗുണം ചെയ്തുവെന്ന വിലയിരുത്തലുമുണ്ട്.
Kerala
തിരുവനന്തപുരം: തിങ്കളാഴ്ച നടക്കുന്ന വി.ഡി.സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തേക്കും. വിജയ്യെ ചടങ്ങിലേക്ക് ക്ഷണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ. ചടങ്ങിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരെത്തും.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും.
Kerala
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഭരണരംഗത്ത് അഴിച്ചുപണികൾക്ക് തുടക്കമിട്ട് വിജയ്. തന്റെ ഓഫീസിലേക്ക് രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സെക്രട്ടറിമാരായി നിയമിച്ചുകൊണ്ടാണ് വിജയ് ഔദ്യോഗിക നടപടികൾക്ക് തുടക്കം കുറിച്ചത്.
ഡോ. പി. സെന്തിൽകുമാർ, ജി. ലക്ഷ്മി പ്രിയ എന്നിവരെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി നിയമിച്ചത്. ഒരു വർഷത്തേക്കാണ് നിയമനം. ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു സെന്തിൽകുമാർ.
ആദി ദ്രാവിഡർ-പഴങ്കുടി ക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന ലക്ഷ്മി പ്രിയ. ഇരുവരുടെയും ഭരണപരമായ മികവ് പരിഗണിച്ചാണ് പുതിയ നിയമനം. അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണം കാഴ്ചവെക്കുമെന്ന് സത്യപ്രതിജ്ഞയ്ക്കു പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു.
വിജയ്ക്കൊപ്പം ഒമ്പതു മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. അതേസമയം മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിജയ്ക്ക് ആശംസയർപ്പിച്ചു.
Leader Page
ബ്ലോക്ക്ബസ്റ്റർ തമിഴ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് തമിഴ്നാട് രാഷ്ട്രീയത്തിൽ. ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന വിജയ് ആണു താരം. 51 വയസ് പ്രായം. ഇംഗ്ലീഷിൽ കമാൻഡർ എന്നർഥമുള്ള ദളപതിയെന്ന് അറിയപ്പെടുന്ന സൂപ്പർസ്റ്റാർ. കോളിവുഡ് എന്നറിയപ്പെടുന്ന തമിഴ്സിനിമയുടെ രാഷ്ട്രീയ ബ്ലോക്ക്ബസ്റ്റർ നായകനായി വിജയ് തമിഴരുടെ മനം നിറച്ചു. സിനിമയിലെ നായകൻ ഇനി യഥാർഥ ജനനായകൻ. മുൻ മുഖ്യമന്ത്രിമാരായ എംജിആറിനും ജയലളിതയ്ക്കും ശേഷം വീണ്ടുമൊരു സൂപ്പർസ്റ്റാർ തമിഴ്നാടിന്റെ ഭരണ തലപ്പത്തേക്ക്.
ദ്രാവിഡ പാർട്ടികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും പതിറ്റാണ്ടുകളോളം അടക്കിവാണ തമിഴ് രാഷ്ട്രീയത്തിൽ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം എന്ന ടിവികെ പുതുചരിത്രം രചിച്ചിരിക്കുകയാണ്. ആദ്യ തെരഞ്ഞെടുപ്പിൽത്തന്നെ രാഷ്ട്രീയ എതിരാളികളെയും നിരീക്ഷകരെയും ഞെട്ടിച്ചുകൊണ്ട് തമിഴ്നാടിന്റെ ഭരണത്തിലേക്കെത്തുകയാണ്. 1977ൽ എം.ജി. രാമചന്ദ്രൻ തമിഴ് രാഷ്ട്രീയം പുനർനിർമിച്ചതിനുശേഷം സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്കു വളരെ കൂളായാണു നടൻ വിജയ് നടന്നുകയറുന്നത്. എംജിആറിന്റെ പിൻഗാമിയായാണു കാമുകിയും നടിയുമായിരുന്ന ജയലളിത മുഖ്യമന്ത്രിയായത്.
സമാനതകളില്ലാത്ത ഉയർച്ച
എന്നാൽ, 49 വർഷത്തിനിടെ തമിഴ്നാട്ടിൽ മറ്റൊരു സിനിമാതാരത്തിനും കഴിയാത്ത നേട്ടമാണ് വിജയ് സ്വന്തമാക്കിയത്. തമിഴ്സിനിമയുടെ എല്ലാക്കാലത്തെയും മെഗാ സൂപ്പർസ്റ്റാർ രജനീകാന്ത് പോലും കൈവരിക്കാതെ പോയ നേട്ടം. രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ ഒരുങ്ങിയെങ്കിലും വേണ്ടത്ര ശോഭിക്കില്ലെന്നു തോന്നിയതോടെ രജനീകാന്ത് പിൻവാങ്ങിയിരുന്നു. കമൽഹാസൻ രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും ഡിഎംകെയുടെ സഹായത്താൽ ഒരു രാജ്യസഭാംഗമായി ഒതുങ്ങി. എന്നാൽ സിനിമാസ്റ്റൈലിലുള്ള വിജയ്യുടെ തെരഞ്ഞെടുപ്പുവിജയത്തിന്റെ വിസ്മയം ചെറുതല്ല.
വിജയ് കൊടുങ്കാറ്റിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെ ഡിഎംകെ സർക്കാർ കടപുഴകി വീണു. തുടർഭരണത്തിനു കാത്തിരുന്നവരുടെ വൻ തകർച്ചയുടെ ആഘാതത്തിൽനിന്ന് സ്റ്റാലിനും പാർട്ടിയും ഇനിയും ഉണർന്നെഴുന്നേറ്റിട്ടില്ല. ഡിഎംകെ സർക്കാരിനെതിരായ ജനവികാരം മുതലാക്കി അധികാരത്തിലെത്താമെന്ന അണ്ണാ ഡിഎംകെയുടെയും മോഹം പൊലിഞ്ഞു. അണ്ണാ ഡിഎംകെയുടെ തോളിൽ കയറി തമിഴ്നാട്ടിൽ നേട്ടം കൊയ്യാമെന്ന ബിജെപിയുടെ തന്ത്രവും പാളി.
തമിഴക രാഷ്ട്രീയത്തിലെ വിജയ്യുടെ ഉയർച്ചയ്ക്കു സമാനതകളില്ല. രാഷ്ട്രീയമായും വ്യക്തിപരമായും നേരിട്ട തിരിച്ചടികളിലും പ്രതിസന്ധികളിലും പതാറാതെ ഒറ്റയ്ക്കു പോരാടിയാണ് ടിവികെയും വിജയ് യും പുതിയ സർക്കാർ രൂപീകരണത്തിനു തയാറെടുക്കുന്നത്.
വഴിമുടക്കാനാകില്ല ഗവർണർക്ക്
തമിഴ്നാടിന്റെ അധികച്ചുമതലയുള്ള കേരള ഗവർണർ രാജേന്ദ്ര അർലേക്കറുമായി വിജയ് ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രിസഭ രൂപീകരിക്കാൻ ഔദ്യോഗികമായി അവകാശവാദം ഉന്നയിച്ചു. എന്നാൽ വിജയ്ക്കു ഭൂരിപക്ഷമില്ലെന്നും കേവല ഭൂരിപക്ഷത്തിനുവേണ്ട 118 പേരുടെ രേഖാമൂലമുള്ള പിന്തുണ വേണമെന്നുമാണ് ഗവർണറുടെ വാദം. വിജയ് മുഖ്യമന്ത്രിയാകുന്നത് വൈകിക്കാനാണു കേന്ദ്രസർക്കാരും ഗവർണറും ശ്രമിക്കുന്നതെന്നു സംശയിക്കാം.
ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെയോ സഖ്യത്തിന്റെയോ നേതാവിനെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുകയെന്നതാണു കീഴ്വഴക്കം. കോടതിവിധിയും അതാണ്. നിയമസഭയ്ക്കുള്ളിലാണു ഭൂരിപക്ഷം തെളിയിക്കേണ്ടതെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. ഭരണഘടനാപരമായി ഗവർണറുടെ വിവേചനാധികാരമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വലിയ ഒറ്റക്കക്ഷിയുടെയും സഖ്യത്തിന്റെയും നേതാവിനെ ഭൂരിപക്ഷം ഇല്ലാത്തപ്പോഴും ക്ഷണിച്ചിട്ടുമുണ്ട്.
ഭൂരിപക്ഷമില്ലാതെയാണ് 1996ൽ ബിജെപി നേതാവ് അടൽ ബിഹാരി വാജ്പേയിയെ കേന്ദ്രത്തിൽ മന്ത്രിസഭ രൂപീകരിക്കാൻ അന്നത്തെ രാഷ്ട്രപതി ക്ഷണിച്ചത്. ലോക്സഭയിൽ വിശ്വാസവോട്ട് നേടാനാകാതെ 13 ദിവസത്തിനു ശേഷം വാജ്പേയ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതും ചരിത്രം. മഹാരാഷ്ട്രയിൽ ഭൂരിപക്ഷമല്ലാതെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ അർധരാത്രിയിൽ രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്യിച്ചതും മണിക്കൂറിനകം രാജിവയ്ക്കേണ്ടിവന്നതും രാജ്യം കണ്ടിരുന്നു. ജനവിധി മാനിച്ച് സർക്കാർ രൂപീകരിക്കാൻ സഹായിക്കുകയെന്നതാണ് ഗവർണറുടെ ബാധ്യത. ജനവിധിയെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കാതിരിക്കെട്ടെയെന്നാണു നിയമജ്ഞർ പറഞ്ഞത്.
ഭൂരിപക്ഷം തെളിയിക്കാൻ വിജയ്
തമിഴ്നാട്ടിലെ 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണു ടിവികെ നേടിയത്. അഞ്ച് എംഎൽഎമാരുള്ള കോണ്‍ഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ചു രേഖാമൂലം പിന്തുണ പ്രഖ്യാപിച്ചു. ടിവികെ മന്ത്രിസഭ നിലവിൽ വന്നാൽ ഭൂരിപക്ഷത്തിന് ആവശ്യമായ ശേഷിച്ച ആറ് എംഎൽഎമാരെ കിട്ടാനും വിശ്വാസവോട്ട് നേടാനും കഴിയുമെന്ന് ഗവർണറെ വിജയ് ധരിപ്പിച്ചു. ഇതിനായി കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികളുടെ സഖ്യം രൂപീകരിച്ചു വരികയാണെന്നും വിജയ് വിശദീകരിച്ചു. രണ്ടു വീതം എംഎൽഎമാരുള്ള സിപിഎം, സിപിഐ, മുസ്ലിം ലീഗ് അടക്കമുള്ള ചെറുപാർട്ടികളും പിന്തുണ തേടാനും ശ്രമങ്ങളുണ്ട്.
അണ്ണാ ഡിഎംകെയുടെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സി.വി. ഷണ്മുഖം വിജയ്ക്കു പിന്തുണ സംഘടിപ്പിക്കാൻ അണിയറയിലുണ്ട്. പാർട്ടിയെന്ന നിലയിൽ ടിവികെയെ പിന്തുണയ്ക്കാൻ അണ്ണാ ഡിഎംകെയ്ക്കു കഴിഞ്ഞേക്കില്ല. ബിജെപിയുടെ സമ്മർദമാണു പ്രധാന തടസം. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഷണ്മുഖത്തിന്റെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെയിൽ ഏതാനും നേതാക്കളും എംഎൽഎമാരും പാർട്ടിക്കുമേൽ സമ്മർദം ചെലുത്തുന്നുണ്ട്. ആവശ്യമെങ്കിൽ അയോഗ്യതയില്ലാതെ പാർട്ടിയെ പിളർക്കാനാവശ്യമായ 35 എംഎൽഎമാരെ സംഘടിപ്പിക്കാനാണു ഷണ്മുഖത്തിന്റെ നീക്കമെന്നു കരുതാം.
അഗ്നിപരീക്ഷകളെ അതിജീവിച്ച്
അര നൂറ്റാണ്ടിലേറെയായി രണ്ടു ദ്രാവിഡ പാർട്ടികൾ പുലർത്തിയ ആധിപത്യമാണ് വിജയ് അവസാനിപ്പിച്ചത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ നാടായ തമിഴ്നാട്ടിൽ പുതിയൊരു രാഷ്ട്രീയസമീപനം പരീക്ഷിച്ചാണു ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയായത്. അതും ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ. അപ്രതീക്ഷിതമായ വൻ തിരിച്ചടികൾക്കും പ്രതിസന്ധികൾക്കുമിടെയാണ് ഈ തേരോട്ടം വിജയ് നടത്തിയത്. വ്യക്തിപരമായി പലരും തളർന്നു പോയേക്കാവുന്ന സ്ഥിതി. ടിവികെ ഒറ്റയ്ക്ക് 108 സീറ്റുകൾ നേടിയപ്പോൾ എല്ലാ സീറ്റുകളിലും വീണ്ടും മത്സരിച്ച നടനും സംവിധായകനുമായ സെന്തമിഴൻ സീമാന്റെ നാം തമിഴർ കക്ഷിക്ക് അക്കൗണ്ട് തുറക്കാനായില്ലെന്നതും ശ്രദ്ധേയമായി.
സിനിമയിൽനിന്നു രാഷ്ട്രീയത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. പ്രതിസന്ധികളും പ്രശ്നങ്ങളും ഒന്നിനുപുറകേ മറ്റൊന്നായി പിന്നാലെയുണ്ടായി. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന റാലിക്കിടെ കരൂരിൽ തിക്കിലും തിരക്കിലും ഒന്‍പതു കുട്ടികൾ ഉൾപ്പെടെ 41 പേർ മരിച്ചതു വലിയ ദുരന്തമായി. ജനനായകൻ സിനിമയുടെ നിയമവിവാദത്തിലും ഭാര്യ സംഗീത ഫയൽ ചെയ്ത വിവാഹമോചന കേസിലും നിരവധി തവണ വിജയ്ക്കു സമൻസ് കിട്ടിയിരുന്നു.
മറക്കാനാകാത്ത കരൂർ ദുരന്തം
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിജയ് പങ്കെടുത്ത റാലിയിൽ 41 പേർ മരിച്ചതിന്റെ കുറ്റമെല്ലാം വിജയ്യുടെ തലയിലാക്കാൻ പ്രധാന പാർട്ടികൾ ശ്രമിച്ചു. കരൂരിൽ പ്രചാരണപരിപാടി സംഘടിപ്പിച്ചതിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണു ടിവികെയും വിജയ്യും വിമർശനങ്ങൾ നേരിട്ടത്. ഈ കേസിൽ പലതവണ സിബിഐ വിജയ്യെ വിളിച്ചുവരുത്തി. പോലീസിന്റെ വീഴ്ചയാണു ദുരന്തകാരണമെന്ന വാദം പക്ഷേ ജനം സ്വീകരിച്ചു. തന്നെയും പാർട്ടിയെയും ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയാണെന്ന് വിജയ് ജനങ്ങളോടു പറഞ്ഞു.
വിജയ് അഭിനയിച്ച ‘ജനനായകൻ’ എന്ന സിനിമ ചോർന്ന വിവാദവും തലവേദനയായി. തമിഴ്നാട്ടിൽ നാടകീയമായ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആക്ഷൻ ഡ്രാമ എന്റർടെയ്നറായിരുന്നു ജനനായകൻ. പക്ഷേ കേന്ദ്ര സെൻസർ ബോർഡ് സെൻസർ സർട്ടിഫിക്കറ്റ് വൈകിപ്പിച്ചു. റിലീസിനുമുന്പായി ചിത്രത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയതോടെ പ്രശ്നം കോടതിയിലായി. ഇതോടെ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാൻ നിർബന്ധിതനായി. ചിത്രം ചോർന്നതിനെത്തുടർന്ന് 70 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണു റിപ്പോർട്ടുകൾ. വ്യാജ കോപ്പി ഇറങ്ങിയതിന്റെ പേരിൽ 120 കോടി രൂപയ്ക്ക് ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയ പ്രൈം വീഡിയോ കരാർ അവസാനിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
തെരഞ്ഞെടുപ്പുപ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് വിജയുടെ ഭാര്യ സംഗീത സ്വർണലിംഗം ചെങ്കൽപ്പേട്ടിലെ കോടതിയിൽ വിവാഹമോചനത്തിനു അപേക്ഷ നൽകിയത്. ഒരു നടിയുമായി വിവാഹേതര ബന്ധം വിജയ്ക്കുണ്ടെന്നാണു സംഗീതയുടെ ഹർജിയിലെ ആരോപണം. കാമുകിയും സിനിമാനടിയുമായ തൃഷയുടെ 43-ാം ജന്മദിനത്തിന്റെ തലേന്നു വിജയ് തിരുപ്പതി സന്ദർശിച്ചതും വിവാദമായിരുന്നു. വിജയ് തിരുപ്പതിയിൽ പോയതിനെ തൃഷയുടെ പിറന്നാളുമായി ആരാധകർ ബന്ധപ്പെടുത്തി.
മാറ്റത്തിനായി കൊതിച്ച ജനം
ഡിഎംകെ സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധ വികാരം, അഴിമതി, പാലിക്കാത്ത തൊഴിൽ വാഗ്ദാനങ്ങൾ, വെള്ളപ്പൊക്ക മാനേജ്മെന്റ് പോലുള്ള മേഖലകളിലെ അലംഭാവം അടക്കമുള്ളവ ഉയർത്തി നടത്തിയ പ്രചാരണമാണു ടിവികെയെ സഹായിച്ചത്. ഡിഎംകെ, അണ്ണാഡിഎംകെ രാഷ്ട്രീയക്കാരിൽനിന്നു വ്യത്യസ്തനായ വിജയ് യുവജനങ്ങളിൽ വലിയ പ്രതീക്ഷയുണർത്തി. പരന്പരാഗത ദ്വികക്ഷി സംവിധാനത്തിൽനിന്നുള്ള മാറ്റത്തിനായുള്ള ആഗ്രഹം വിജയ് കണ്ടു. അതോടൊപ്പം നഗരവാസികൾ അദ്ദേഹത്തിൽ പുതിയൊരു നേതാവിനെ കണ്ടെത്തി. മാറ്റം കൊതിച്ച വോട്ടർമാർക്ക് വിജയ് ആയിരുന്നു പ്രതീക്ഷ.
സിനിമയിലെ അരാധകരെ തന്റെ പാർട്ടിയിലേക്ക് ആകർഷിക്കാനും കഴിഞ്ഞു. വിശ്വസ്തരായ ആരാധകവൃന്ദത്തെ അച്ചടക്കമുള്ളതും സജീവവുമായ രാഷ്ട്രീയ സംഘടനയുടെ നടത്തിപ്പിലേക്കു ഫലപ്രദമായി പരിവർത്തനം ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചു. സാമൂഹികനീതി, ജനങ്ങളുടെ ജീവിതപ്രയാസങ്ങൾ, സുതാര്യമായ ഭരണമടക്കം ഉയർത്തൻ വിജയ് ശ്രദ്ധിച്ചു. വ്യത്യസ്തവും തന്ത്രപരവുമായ പ്രചാരണവും ആശയങ്ങളും ജെൻസിയെ ആകർഷിച്ചു. മൂന്നാം ശക്തിയായി ടിവികെയെ ചെറുപ്പക്കാർ കണ്ടു.
Movies
നടൻ വിജയ്ക്ക് അഭിനന്ദനങ്ങളുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിജയത്തിന് ആശംസകൾ നേർന്നത്.
‘‘പ്രിയപ്പെട്ട വിജയ്, ഈ ഉജ്ജ്വല വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞു; അവരുടെ ഈ വിശ്വാസം വലിയൊരു ബഹുമതിയാണ്.
സേവനത്തിന്റെ ഈ പുതിയ യാത്രയിൽ അഭിമാനത്തോടും വ്യക്തമായ ലക്ഷ്യത്തോടും കൂടി മുന്നേറാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എന്റെ എല്ലാവിധ ആശംസകളും നേരുന്നു,’’ മോഹൻലാൽ കുറിച്ചു.
108 സീറ്റുമായി അപ്രതീക്ഷിത വിജയമാണ് തമിഴ്നാട്ടിൽ വിജയ് നേടിയത്. വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതു മുതൽ വലിയ പിന്തുണയാണ് സിനിമാ ലോകത്തുനിന്നും ആരാധകർക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്.
Movies
ടിവികെ നേതാവ് വിജയ്യുടെ സ്വത്തുവിവരത്തിലെ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി.
തെരഞ്ഞെടുപ്പു നാമനിർദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാംഗ്മൂലത്തിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ്യത്യാസമാണുള്ളതെന്നും ഇത് ക്രമക്കേടാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരിയും ജസ്റ്റിസ് ജി. അരുൾ മുരുകനുമടങ്ങുന്ന ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂരിൽനിന്നും തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന വിജയ് രണ്ടിടത്തുമായി നൽകിയ സ്വത്തുവിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നു കാണിച്ച് വി. വിഗ്നേഷ് എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഹർജി സ്വീകരിച്ച കോടതി വിജയ്ക്കും ആദായനികുതി വകുപ്പ് ഡയറക്ടർ ജനറലിലും തെരഞ്ഞടുപ്പു കമ്മിഷനും പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിലെ വരണാധികാരികൾക്കും നോട്ടീസയച്ചു.
വിജയ്യുടെ സത്യവാംഗ്മൂലങ്ങളിൽ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും ആസ്തി വിവരങ്ങൾ മറച്ചുവെച്ചതായി സംശയമുണ്ടെന്നും അതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.
പെരമ്പൂരിലെ സത്യവാംഗ്മൂലത്തിൽ വിജയ് 115,13,63,000 രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്. തിരുച്ചി ഈസ്റ്റിലെ പത്രികയിൽ 220,15,62,010 രൂപയുടെ ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും വലിയവ്യത്യാസം വന്നതിന് വിശദീകരണമൊന്നും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
വിജയ്യുടെ സത്യവാംഗ്മൂലത്തിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം പുതുക്കിയ സത്യവാംഗ്മൂലം നൽകിയിരുന്നു. തന്റെ പേരിൽ ക്രിമിനൽ കേസുകളൊന്നുമില്ലെന്നാണ് പെരമ്പൂരിലെ സത്യവാംഗ്മൂലത്തിൽ പറഞ്ഞത്.
എന്നാൽ, രണ്ടു കേസുണ്ടെന്ന് തിരുച്ചിയിലെ സസത്യവാംഗ്മൂലത്തിൽ പറഞ്ഞു. പെരമ്പൂരിലെ സത്യവാംഗ്മൂലത്തിൽ 52 വയസ്സും തിരുച്ചിറപ്പള്ളിയിൽ 51 വയസ്സുമാണ് കാണിച്ചിരുന്നത്. പത്രികാ സമർപ്പണത്തിന്റെ സമയം കഴിയുംമുൻപ് തെറ്റുകൾ തിരുത്തിയതുകൊണ്ടാണ് പത്രികകൾ സ്വീകരിച്ചത്.
Todays Story
എല്ലാവരും ജയിക്കാന്‍വേണ്ടി മത്സരിക്കുമ്പോള്‍ തോല്ക്കാന്വേണ്ടി മാത്രം മത്സരിച്ച് "ഇലക്ഷന് കിംഗ്' എന്ന റെക്കോര്‍ഡ് നേടിയ ഒരാളുണ്ട്. തമിഴ്നാട് സേലം മേട്ടൂര്‍ ഡാമിന് സമീപത്തെ ഡോ. കെ. പത്മരാജന്.
തോല്‍വി ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തിനായി 23ന് തമിഴ്നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ മേട്ടൂരില്‍ മത്സരിക്കാനായി 253-ാമത്തെ പത്രികയും ടിവികെ നേതാവും സിനിമാ താരവുമായ വിജയ്ക്കെതിരെ ചെന്നൈയിലെ പെരമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായുള്ള 254-ാമത്തെ നാമനിര്‍ദേശ പത്രികകൂടി നല്കിയിരിക്കുകയാണിദ്ദേഹം.
ഇതോടെ ഇദ്ദേഹത്തിന്റെ 254-ാം തെരഞ്ഞെടുപ്പ് മത്സരം കൂടിയാണിപ്പോള്‍ നടക്കുന്നത്. രാഷ്ട്രപതിക്കും പ്രധാന മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്ക്കുമെതിരെയുള്ള മത്സരത്തിലൂടെ ശ്രദ്ധേയനായ പത്മരാജന് ഇക്കുറി ടിവികെ നേതാവ് വിജയുമായാണ് മത്സരിക്കുന്നത്.
തമിഴ്നാട് തെരഞ്ഞെടുപ്പില്‍ ഇക്കുറി വിജയ് ആണ് ശ്രദ്ധിക്കപ്പെടുന്ന താരം എന്നതിനാലാണ് പത്മരാജന് വിജയ്ക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത്. എല്ലാ തെരഞ്ഞെടുപ്പിലും തോല്‍വി ഉറപ്പായതിനാല്‍ എറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ തോറ്റയാളെന്ന റെക്കോര്‍ഡ് കൈവിടാതിരിക്കുകയാണ് ലക്ഷ്യം.
പത്മരാജന് ചെറിയ മീനല്ല
പത്മരാജന് ജനിച്ചതും വളര്‍ന്നതുമെല്ലാം സേലത്താണ്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നാടാണ് പയ്യന്നൂരിന് സമീപത്തെ കുഞ്ഞിമംഗലം. കുഞ്ഞിമംഗലവുമായുള്ള ഈ വേരോട്ടമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി കുഞ്ഞിമംഗലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള കാരണമായത്.
ഇത്തവണ നടന്ന കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനായി നാമനിര്‍ദേശ പത്രികയുടെ ഫോമുകൾ വാങ്ങിയെങ്കിലും പത്രിക സമര്‍പ്പിക്കാനായില്ല. തുടര്‍ന്നാണ് തമിഴനാട് തെരഞ്ഞെടുപ്പില്‍ രണ്ടിടങ്ങളിലായി പത്രിക നല്‍കിയത്. 1988ല്‍ തുടങ്ങിയതാണ് ഇദ്ദേഹത്തിന്റെ തോല്‍വിക്കു വേണ്ടിയുള്ള മത്സരം.
ഇതുവരെ വാജ്പേയ്, ജയലളിത, കരുണാനിധി, വയലാര്‍ രവി, എ.കെ. ആന്റണി, യദൂരപ്പ, ബംങ്കാരപ്പ, എസ്.എം. കൃഷ്ണ, വിജയ് മല്യ, പിണറായി വിജയന്, പ്രിയന്കാ ഗാന്ധി, എടപ്പാടി പഴനിസ്വാമി തുടങ്ങി ഉപരാഷ്ട്രപതി ടി.പി. രാധാകൃഷ്ണന് വരേയുള്ളവര്ക്കെതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ലോകസഭ, രാജ്യസഭ, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പഞ്ചായത്ത് എന്നിങ്ങനെ എല്ലാ തലങ്ങളിലും മത്സരിച്ചിരുന്നു.
National
ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗതാഗതം തടസപ്പെടുത്തിയെന്നും അനുവദിച്ചതില്‍ കൂടുതല്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിച്ചെന്നുമാണ് കേസ്.
വിജയ്യെ കൂടാതെ 500 പേര്‍ക്കെതിരെയും പെരവല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് വിജയ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്നുമാണ് വിജയ് ജനവിധി തേടുന്നത്. തുറന്ന വാഹനത്തില്‍ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തായിരുന്നു വിജയ് പ്രചാരണം ആരംഭിച്ചത്.
ലഹരിമുക്തവും സ്വയംപര്യാപ്തവുമായി തമിഴ്നാടിനെ മാറ്റുമെന്നും സര്‍ക്കാര്‍ പരീക്ഷകള്‍ കാലതാമസമില്ലാതെ കൃത്യസമയത്ത് നടത്തുമെന്നും വിജയ് പ്രഖ്യാപിച്ചു. യുവജനക്ഷേമത്തിന്റെ ഭാഗമായി ബിരുദധാരികള്‍ക്ക് പ്രതിമാസം നാലായിരം രൂപയും ഡിപ്ലോമയുള്ളവര്‍ക്ക് രണ്ടായിരം രൂപയും ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് എൻഡിഎയിൽ സീറ്റ് വിഭജനം പൂർത്തിയായപ്പോൾ മുന്നണിയെ നയിക്കുന്ന എഐഎഡിഎംകെ 169 സീറ്റിൽ മത്സരിക്കും. 27 മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപിക്ക് ചെന്നൈ മേഖലയിൽ ഒരു സീറ്റ് മാത്രമാണ് അനുവദിച്ചത്.
വിജയ് സ്ഥാനാർഥിയാകുമെന്ന് കരുതുന്ന പെരമ്പൂരിൽ എഐഎഡിഎംകെയും ബിജെപിയും മത്സരിക്കില്ല. മണ്ഡലത്തിൽ സ്വാധീനം ഇല്ലാത്ത പിഎംകെയ്ക്കാണ് സീറ്റ് അനുവദിച്ചത്. ഇന്ത്യ സഖ്യത്തിൽ ഡിഎംകെ ചിഹ്നത്തിൽ 175 സ്ഥാനാർഥികൾ മത്സരിക്കും. 2001ന് ശേഷം ആദ്യമായാണ് അണ്ണാ ഡിഎംകെയേക്കാൾ കൂടുതൽ സീറ്റിൽ ഡിഎംകെ മത്സരിക്കുന്നത്.
Movies
വിജയ്യെയും തൃഷയെക്കുറിച്ചും ഉയരുന്ന ഗോസിപ്പുകൾക്ക് മറുപടിയുമായി നടി ഖുശ്ബു സുന്ദർ. വ്യക്തിജീവിതം ഓരോരുത്തരുടെയും സ്വകാര്യമായ കാര്യമാണെന്നും അത് പൊതുജനങ്ങളെ ബാധിക്കാത്തിടത്തോളം കാലം ചർച്ച ചെയ്യേണ്ടതില്ലെന്നും അവർ പറഞ്ഞു.
'തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വളരെയധികം ആവേശം ഉണ്ട്. നടൻ വിജയ് അടുത്തിടെ തൃഷ കൃഷ്ണനൊപ്പം ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളതെന്നായിരുന്നു' ഖുശ്ബുവിനോടുള്ള ചോദ്യം.
താരങ്ങളുടെ സ്വകാര്യ ജീവിതം എന്തിനാണ് ഇത്ര വലിയ കാര്യമാക്കുന്നത് എന്നായിരുന്നു ഖുശ്ബു ഇതിനോട് തിരിച്ചുചോദിച്ചത്.
"ഈ സംഭവത്തിൽ ആളുകൾക്ക് എന്തു ചെയ്യാനുണ്ടെന്ന് എനിക്ക് മനസിലാകുന്നില്ല. അതവരുടെ വ്യക്തിപരമായ ജീവിതമാണ്. അവരുടെ വ്യക്തിപരമായ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ, നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. അവരുടെ വ്യക്തിപരമായ ജീവിതത്തിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്തിനാണ് ആളുകൾ ഇതിനെ ഒരു വലിയ വിഷയമാക്കുന്നത്? അവർ അവരുടെ സ്വന്തം ജീവിതം കാണും. ആളുകളെ ഒരു തരത്തിലും ബാധിക്കുന്നില്ല.
ഇത്തരം വിവാദങ്ങൾ വിജയ്യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ല. ഇത് ആരുടെയും വ്യക്തിപരമായ ജീവിതത്തെ ബാധിക്കുമെന്ന് താൻ കരുതുന്നില്ല. അദ്ദേഹം ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു നേതാവാണോ അല്ലയോ എന്നത് പ്രശ്നമല്ല. നമ്മെപ്പോലെ ഒരു സാധാരണക്കാരനാണ്.
ജനങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുപറയുകയാണെങ്കിൽ എപ്പോൾ എവിടെ വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്കറിയാം. ഖുശ്ബു പറഞ്ഞു. ല
Movies
വിജയ്-സംഗീത വിവാഹമോചന വിവാദങ്ങൾക്കിടെ ഇപ്പോൾ തലപ്പൊക്കിയിരിക്കുന്നത് നടി തൃഷയുടെ പഴയൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. മുമ്പൊരിക്കല്‍ തനിക്കെതിരെ വന്ന വ്യാജ വാര്‍ത്തകളോടുള്ള തൃഷയുടെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഈ സംഭവം. തൃഷയും ചണ്ഡീഗഡ് സ്വദേശിയുമായ വ്യവസായിയും തമ്മില്‍ വിവാഹിതരാകുന്നുവെന്നായിരുന്നു വാര്‍ത്ത. പിന്നാലെ ഈ വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ തൃഷ രംഗത്തെത്തുകയായിരുന്നു.
ആളുകള്‍ എന്റെ ജീവിതം എനിക്ക് വേണ്ടി പ്ലാന്‍ ചെയ്യുമ്പോള്‍ എനിക്ക് വളരെ ഇഷ്ടമാണ്. അവര്‍ ഹണിമൂണും പ്ലാന്‍ ചെയ്യുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു തൃഷയുടെ പ്രതികരണം.
അതേസമയം വിജയ്ക്ക് ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭാര്യ സംഗീത വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചത്. ഈ നടി തൃഷ കൃഷ്ണനാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.
Movies
തൃഷയ്ക്കെതിരെയും വിജയ്ക്കെതിരെയും നടത്തിയ അധിക്ഷേപ പരമാർശത്തിൽ ഖേദം പ്രകടപ്പിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ.
അബദ്ധത്തിൽ സംഭവിച്ചതാണ് അത്തരമൊരു പരാമർശമെന്നാണ് നൈനാറിന്റെ വിശദീകരണം. അധിക്ഷേപ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി തൃഷ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനം.
'അത് അബദ്ധത്തിൽ പറഞ്ഞ പരാമർശമാണ്. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗത്തിന്റെ അധ്യക്ഷ വനതി ശ്രീനിവാസനും അണ്ണാമലൈയും എന്നോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. എന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു'. നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
രാഷ്ട്രീയത്തിൽ പരിചയസമ്പത്ത് നേടണമെങ്കിലും സജീവമാകണമെങ്കിലും വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങണം എന്നായിരുന്നു നൈനാർ നടത്തിയ വിവാദ പരാമർശം.
ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് തൃഷ ഇതിനോട് പ്രതികരിച്ചത്. താൻ ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നില്ല. രാഷ്ട്രീയനിലപാടുകളിൽ നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തൃഷ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
Movies
വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.
സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ചെയർമാന്റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.
Movies
പരാശക്തിയും ജനനായകന്റെയും റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പരാശക്തി സംവിധായിക സുധ കൊങ്കര. താൻ എന്നും ഒരു വിജയ് ആരാധികയാണെന്നും വിജയ്യുമായി ഒരിക്കലും ഒരു മത്സരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
വിജയ് ചിത്രം ജനനായകനും പരാശക്തിയും ഒരുമിച്ച് റിലീസ് ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ പരാശക്തി ടീമിന് എതിരെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. വിജയ് തന്റെ അവസാന സിനിമയുമായി എത്തുമ്പോൾ എന്തിനാണ് പരാശക്തിയുമായി മത്സരിക്കുന്നത് എന്ന് പലരും സുധ കൊങ്കരയോട് ചോദിച്ചിരുന്നു. ഈ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സുധ.
നേരത്തെ പരാശക്തിക്കെതിരെ വിജയ് ആരാധകർ വ്യാപക സൈബർ ആക്രമണം നടത്തുന്നതായി സുധ കൊങ്കര ആരോപിച്ചിരുന്നു. സിനിമ റിലീസ് ചെയ്യാൻ സാധിക്കാത്ത ഒരു നടന്റെ ഗുണ്ടകൾ പരാശക്തിക്കെതിരെ സൈബർ ആക്രമണം നടത്തുന്നു എന്നായിരുന്നു വിജയ്യുടെ പേരെടുത്ത് പറയാതെ സുധ കൊങ്കരയുടെ ആരോപണം.
ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലാണ് ഇപ്പോൾ പ്രതികരണവുമായി സുധ എത്തിയത്. ‘താൻ വിജയ്യുടെ ഏറ്റവും വലിയ ആരാധികയാണ്. വിജയ്ക്ക് തന്നെ ഇക്കാര്യം അറിയാം. വിജയ്ക്കൊപ്പം ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചനകൾ ഉണ്ടായിരുന്നു. എന്തുകൊണ്ടോ അത് നടന്നില്ല. എന്റെ സിനിമകൾ ഞാൻ രണ്ടായിരം തവണ കാണും എന്നാൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സിനിമ അത് വിജയ്യുടേതാണ് കാണുക. ജനനായകൻ റിലീസ് ഞാൻ അത്രയധികം ആഗ്രഹിക്കുന്നുണ്ട്’ എന്നും സുധ കൊങ്കര പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധ കൊങ്കരയുടെ പരാമർശം.
Movies
ആരാധകർ ആകാംഷയോടെ കാത്തിരുന്ന വിജയ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ കോടതി നിർദേശം.
ഇതോടെ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ ഉടൻ പുറത്തുവിടാനാണ് സാധ്യത. ചിത്രം ഇന്നാണ് റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് നീട്ടുകയായിരുന്നു.
സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് വൈകിപ്പിക്കുന്ന സെൻസർ ബോർഡ് നടപടിക്കെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നേരത്തെ, കേസ് പരിഗണിക്കവെ സെൻസർ ബോർഡിന്റെ നടപടികളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയശേഷം ചിത്രം പെട്ടന്ന് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത് എന്തിനാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റീസ് പി.ടി.ആശ ചോദിച്ചു.
കമ്മിറ്റിയിലെ അംഗം തന്നെ പരാതിക്കാരനാകുന്നത് ശരിയായ പ്രവണതയല്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് മുൻപ് എപ്പോൾ വേണമെങ്കിലും ചെയർമാന് ഇടപെടാൻ അധികാരം ഉണ്ടെന്നാണ് സിബിഎഫ്സി നിലപാട് സ്വീകരിച്ചത്.
National
ചെന്നൈ: വിജയ്യുടെ അവസാന സിനിമയായ ജനനായകന്റെ റിലീസ് പ്രതിസന്ധിയിൽ. സെൻസർ സർട്ടിഫിക്കറ്റിനു വേണ്ടി നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ ഒമ്പതിലേക്കു മാറ്റി.
സെൻസർ ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകിയില്ലെന്നു ചൂണ്ടിക്കാട്ടി നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രം വീണ്ടും പരിശോധിക്കാൻ അധികാരമുണ്ടെന്ന് സെൻസർ ബോർഡ് വ്യക്തമാക്കി.
സൈന്യവുമായി ബന്ധപ്പെട്ട രംഗങ്ങൾ ഉണ്ടെന്നും വിദഗ്ധർ കാണണമെന്നുമാണ് ബോർഡിന്റെ വിശദീകരണം. സിനിമയിൽ 27 കട്ട് വരുത്തിയെന്ന് നിർമാതാക്കൾ കോടതിയിൽ വ്യക്തമാക്കി. ഒമ്പതിനു നിശ്ചയിച്ച റിലീസ് 10ലേക്കു മാറ്റുന്നതിൽ എതിർപ്പുണ്ടോയെന്നും കോടതി ചോദിച്ചു.
500 കോടി രൂപ ചെലവിൽ നിർമിച്ച ചിത്രം 5000 തീയറ്ററുകളിൽ റിലീസ് ചെയ്യാനാണ് നീക്കം. അതേസമയം ചില തീയറ്ററുകളിൽ മുൻകൂർ ബുക്കിംഗും തുടങ്ങിയിട്ടുണ്ട്.
National
ചെന്നൈ: പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യുടെ നീക്കത്തിന് തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടിക്കൊണ്ട് ടിവികെ നൽകിയ അപേക്ഷ പുതുച്ചേരി പോലീസ് മേധാവി തള്ളി.
പുതുച്ചേരിയിൽ ടിവികെ നടത്തുന്ന റാലിക്ക് തമിഴ്നാട്ടിലെ വിഴുപുരം, കടലൂർ, തിരുവണ്ണാമല എന്നിവിടങ്ങളിൽനിന്ന് ആളുകളെത്താൻ സാധ്യതയുണ്ടെന്നും അത് തിക്കിനും തിരക്കിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് അനുമതി നിഷേധിച്ചത്. കരൂർ ദുരന്തം കണക്കിലെടുത്ത് ടിവികെ റാലിക്ക് അനുമതി നൽകരുതെന്നു കാണിച്ച് പെരിയാർ ദ്രാവിഡർ കഴകം എന്ന സംഘടനയും പോലീസിനെ സമീപിച്ചിരുന്നു.
റാലികൾക്ക് അനുമതി തേടി ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ഏതാനം മാസങ്ങൾക്കു മുമ്പ് കരൂരിലെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിനുശേഷം വിജയ് ബഹുജനറാലികൾ നടത്തിയിരുന്നില്ല.
ഡിസംബർ നാലിന് സേലത്ത് നടക്കുന്ന റാലിയോടെ പൊതുപരിപാടികൾ പുനരാരംഭിക്കാനായിരുന്നു പാർട്ടിയുടെ നീക്കം. എന്നാൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിച്ച് തമിഴ്നാട് പോലീസ് അനുമതി നൽകിയില്ല.
National
ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രിയും മുതിർന്ന നേതാവുമായ കെ.എ സെങ്കോട്ടയ്യൻ നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നു.
50 വർഷത്തെ എഐഎഡിഎംകെ ബന്ധം അവസാനിപ്പിച്ച് ഗോപിചെട്ടിപ്പാളയം എംഎൽഎ സ്ഥാനം രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹം ടിവികെയിൽ ചേർന്നത്. 1977 മുതൽ എഐഎഡിഎംകെ എംഎൽഎയായിരുന്നു സെങ്കോട്ടയ്യൻ.
വ്യാഴാഴ്ച ചെന്നൈയിലെ പണയൂരിലുള്ള ടിവികെ പാർട്ടി ആസ്ഥാനത്തെത്തിയാണ് 77-കാരനായ സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിച്ചത്. കോയമ്പത്തൂർ, ഈറോഡ്, തിരുപ്പൂർ, നീലഗിരി എന്നീ ജില്ലകളുടെ സംഘടനാ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ആദ്യമായി ടിവികെയിൽ ചേരുന്ന മുതിർന്ന രാഷ്ട്രീയ നേതാവുകൂടിയാണ് സെങ്കോട്ടയ്യൻ. ഗോബിചെട്ടിപ്പാളയത്ത് നിന്ന് ഒൻപത് തവണയാണ് സെങ്കോട്ടയ്യൻ നിയമസഭാംഗമായത്. സെങ്കോട്ടയ്യനെ ഡിഎംകെയിലെത്തിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നീക്കങ്ങൾ നടത്തിയിരുന്നു.
Movies
തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നൽകിയ 20 ലക്ഷം രൂപ ടിവികെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചയച്ച് വീട്ടമ്മ. സാന്ത്വനവുമായി കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ചാണ് നഷ്ടപരിഹാരത്തുക വീട്ടമ്മ തിരികെ നൽകിയത്.
കരൂരിൽ വിജയ്യുടെ റാലിക്കിടെ തിരക്കിൽപ്പെട്ട് മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നൽകിയത്. വിജയ് നേരിട്ട് അനുശോചനമറിയിക്കാൻ വരാത്തതിനാലാണിതെന്നും പണത്തെക്കാൾ വലുതാണ് അദ്ദേഹം നേരിട്ട് സന്ദർശിച്ചുള്ള സാന്ത്വനമെന്നും സംഗവി പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്യുടെ കൂടിക്കാഴ്ചയ്ക്കുതന്നെ വിളിച്ചില്ലെന്നും സംഗവി അറിയിച്ചു.
സംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നു. വിജയ് നടത്തിയ കൂടിക്കാഴ്ചയിൽ കരൂർ ദുരന്തത്തിനിരയായവരുടെ 37 കുടുംബങ്ങളാണ് മഹാബലിപുരത്ത് എത്തിയിരുന്നത്. കരൂരിൽ നേരിട്ടുചെന്ന് കുടുംബങ്ങളെ കാണാത്തതിൽ വിജയ് വിശദീകരണം നൽകിയിരുന്നു.
മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞെന്നും എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിലേക്ക് വരാൻ പറഞ്ഞതെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്. ദുരന്തത്തിനുശേഷം ആദ്യമായാണ് വിജയ് ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ടുകണ്ടത്. എല്ലാ കുടുംബങ്ങൾക്കും സാമ്പത്തിക സഹായവും കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും ഉറപ്പുനൽകി.
National
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നൽകിയ 20 ലക്ഷം രൂപ ടിവികെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചയച്ച് വീട്ടമ്മ. സാന്ത്വനവുമായി കരൂരിൽ നേരിട്ട് എത്താത്തതിൽ പ്രതിഷേധിച്ചാണ് നഷ്ടപരിഹാരത്തുക വീട്ടമ്മ തിരികെ നൽകിയത്.
കരൂരിൽ വിജയ്യുടെ റാലിക്കിടെ തിരക്കിൽപ്പെട്ട് മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നൽകിയത്. വിജയ് നേരിട്ട് അനുശോചനമറിയിക്കാൻ വരാത്തതിനാലാണിതെന്നും പണത്തെക്കാൾ വലുതാണ് അദ്ദേഹം നേരിട്ട് സന്ദർശിച്ചുള്ള സാന്ത്വനമെന്നും സംഗവി പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്യുടെ കൂടിക്കാഴ്ചയ്ക്കുതന്നെ വിളിച്ചില്ലെന്നും സംഗവി അറിയിച്ചു.
സംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നു. വിജയ് നടത്തിയ കൂടിക്കാഴ്ചയിൽ കരൂർ ദുരന്തത്തിനിരയായവരുടെ 37 കുടുംബങ്ങളാണ് മഹാബലിപുരത്ത് എത്തിയിരുന്നത്. കരൂരിൽ നേരിട്ടുചെന്ന് കുടുംബങ്ങളെ കാണാത്തതിൽ വിജയ് വിശദീകരണം നൽകിയിരുന്നു.
മൂന്ന് മണിക്കൂറിൽ കൂടുതൽ പരിപാടി അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞെന്നും എല്ലാവരോടും വിശദമായി സംസാരിക്കാൻ വേണ്ടിയാണ് ചെന്നൈയിലേക്ക് വരാൻ പറഞ്ഞതെന്നുമായിരുന്നു വിജയ് വ്യക്തമാക്കിയത്. ദുരന്തത്തിനുശേഷം ആദ്യമായാണ് വിജയ് ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ടുകണ്ടത്. എല്ലാ കുടുംബങ്ങൾക്കും സാമ്പത്തിക സഹായവും കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും ഉറപ്പുനൽകി.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങളുമായി ടിവികെ നേതാവും നടനുമായ വിജയ് ഇന്ന് കൂടിക്കാഴ്ച നടത്തും. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.
കരൂര്‍ സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കാണാനായിരുന്നു വിജയ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നീക്കം ഉപേക്ഷിക്കുകയായിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി റിസോര്‍ട്ടിലെ 50 മുറികള്‍ ബുക്ക്ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവരെ വീടുകളില്‍ നിന്ന് കാറുകളില്‍ കരൂരിലെത്തിച്ച ശേഷം എട്ടു ബസുകളിലായാണ് മഹാബലിപുരത്തേക്ക് എത്തിച്ചത്.
38 കുടുംബങ്ങളെ ചെന്നൈയിലേക്ക് കൊണ്ടുവന്നതായി ടിവികെ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, ആചാരപരമായ ചടങ്ങുകളുള്ളതിനാല്‍ ചില കുടുംബങ്ങള്‍ എത്തിയിട്ടില്ല. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വോയ്സ് ഓഫ് കോമണ്‍സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
National
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നീക്കം തുടങ്ങി. ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്നു നാലു ഹെലികോപ്റ്ററുകളാണു വാങ്ങുന്നത്.
സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും. സമ്മേളനം തുടങ്ങുന്നതിനു 15 മിനിറ്റ് മുന്‍പു മാത്രമേ വിജയ് എത്തൂ. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്.
മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേരാണ് മരിച്ചത്.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വീഡിയോ കോളിൽ സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്നാണ് ഇരുപതോളം കുടുംബങ്ങളുമായി വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി.
നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയത്.
കരൂര്‍ ദുരന്തം ദേശീയ മക്കള്‍ ശക്തി കക്ഷിയെ ബാധിച്ചിട്ടില്ലല്ലോയെന്നായിരുന്നു ഹർജി പരിഗണിക്കവെ ഹൈക്കോടതിയുടെ ചോദ്യം. പോലീസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ സിബിഐക്ക് വിടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. സിബിഐ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പരാതി രാഷ്ട്രീയ താല്‍പ്പര്യം വെച്ചുള്ളതാണെന്നും, ഹര്‍ജിക്കാര്‍ക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ എം. ദണ്ഡപാണി, എം. ജോതിരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അതേസമയം, തമിഴ്നാട് സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നേതാവ് ആധവ് അർജുന നൽകിയ ഹർജി പരിഗണിച്ചില്ല. ടിവികെ അഭിഭാഷകർ എത്തിയത് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് വേണ്ടി മാത്രമാണ്.
കൂടാതെ, ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തില്‍ പരിക്കേറ്റയാള്‍ നല്കിയ ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
ടിവികെ പാർട്ടിക്കെതിരേ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണ്?. അച്ചടക്കമില്ലാത്തവരെ നിയന്ത്രിക്കേണ്ടേ?. പ്രവര്‍ത്തകര്‍ക്ക് വെള്ളവും ശുചിമുറികളും, പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കേണ്ടത് പാര്‍ട്ടികളാണെന്നും കോടതി അഭിപ്രായപ്പെട്ടു.
തമിഴ്നാട് സർക്കാരിനെയും വിമർശിച്ച കോടതി ഏതു പാര്‍ട്ടിക്കാരാണെങ്കിലും പൗരന്മാരുടെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് ഓർമിപ്പിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി ഉണ്ടായിരുന്നോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോ എന്നും കോടതി ചോദിച്ചു.
കരൂര്‍ റാലിക്ക് എന്തടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. റാലിക്ക് അനുമതി നല്‍കിയത് സംസ്ഥാന ഹൈവേ വകുപ്പാണോ അതോ നാഷണല്‍ ഹൈവേ അതോറിറ്റിയാണോയെന്നും കോടതി ആരാഞ്ഞു.
തമിഴ്നാട്ടില്‍ പാതയോരങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുയോഗങ്ങളോ റാലികളോ നടത്തുന്നതിന്, പൊതു മാര്‍ഗനിര്‍ദേശം രൂപീകരിക്കുന്നതുവരെ, ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അത്തരം പരിപാടികള്‍ നടത്താന്‍ അനുമതി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ നിര്‍ദേശം കോടതി രേഖപ്പെടുത്തിക്കൊണ്ട് തീര്‍പ്പാക്കി.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ വിജയ്യുടെ ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തമുണ്ടായ സ്ഥലം സിപിഎം പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശിക്കും. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കേരളത്തില്‍ നിന്നുള്ള എംപിമാരായ കെ. രാധാകൃഷ്ണന്, വി. ശിവദാസന്‍ എന്നിവരുമുണ്ട്.
ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സംസ്ഥാനത്തെ സിപിഎം നേതാക്കൾ നേരത്തെ സന്ദർശിച്ചിരുന്നു. കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.
National
ചെന്നൈ: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ടിവികെ നേതാവും നടനുമായ വിജയ്ക്ക് മറുപടിയുമായി ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനാവില്ലെന്നും സങ്കല്പ്പിക്കാന് പോലും കഴിയാത്ത ദുരന്തമാണ് നടന്നതെന്നും ബാലാജി പ്രതികരിച്ചു.
യോഗത്തിന് എത്തിയവര്‍ക്ക് കുടിവെള്ളം ഉറപ്പാക്കാന്‍ പോലും ടിവികെ ശ്രമിച്ചില്ല. ഡിഎംകെയുടെ യോഗങ്ങളില്‍ ഇതൊന്നുമല്ല പതിവ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ടിവികെ ഉറപ്പാക്കിയില്ലെന്നും വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സെന്തില്‍ ബാലാജി പറഞ്ഞു.
നൂറുകണക്കിന് ചെരുപ്പുകള്‍ കിടക്കുന്നത് നമുക്ക് അവിടെ കാണാം. എന്നാല്‍ ഒരു ബിസ്കറ്റിന്റെ കവറോ വെള്ളക്കുപ്പിയോ കണ്ടില്ല. വിജയ് കൃത്യസമയത്ത് എത്താതിരുന്നത് വലിയ വീഴ്ചയാണ്. വിജയ് വരുംമുന്പ് തന്നെ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നുവെന്നും ആളുകള്‍ കുഴഞ്ഞു വീണിരുന്നുവെന്നും സെന്തില്‍ ബാലാജി വ്യക്തമാക്കി.
എല്ലായിടത്തും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വിജയ് വാഹനത്തിന് മുകളില്‍ നിന്നത് 19 മിനിറ്റാണ്. തന്നെക്കുറിച്ച് അവസാനം സംസാരിക്കാം എന്നാണ് പറഞ്ഞത്. ആറു മിനിറ്റ് കഴിഞ്ഞപ്പോള്‍ ചെരുപ്പേറുണ്ടായി. തന്നെക്കുറിച്ച് പറഞ്ഞത് 16-ാം മിനിട്ടിലാണ്. വിജയ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സെന്തില്‍ ബാലാജി കുറ്റപ്പെടുത്തി.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന 104 പേര് ആശുപത്രി വിട്ടു. ആറ് പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. ഇവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കരൂര്‍ ദുരന്തത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസ്വാമി രംഗത്തെത്തി. ആള്‍ക്കൂട്ട ദുരന്തത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്ന് ഡിഎംകെ പരാജയപ്പെട്ടെന്ന് എടപ്പാടി കെ പളനിസ്വാമി കുറ്റപ്പെടുത്തി. ഇത്രയും വലിയ പരാജയം സര്‍ക്കാര്‍ മറച്ച് വെക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റം മറ്റുള്ളവരിലേക്ക് കെട്ടിവെക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ പ്രതികരിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ജീവിതത്തിൽ ഇത്രയും സങ്കടപ്പെട്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് താരം വികാരാധീനനായി പറഞ്ഞു. ആളുകൾ റാലിക്ക് എത്തിയത് തന്നോടുള്ള സ്നേഹം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
താൻ പ്രസംഗിച്ചത് അനുവദിച്ച സ്ഥലത്തുനിന്നുതന്നെയാണ്. നടക്കാൻ പാടില്ലാത്തത് നടന്നു. ഉടൻ എല്ലാവരെയും കാണും. സത്യം ഉടൻ പുറത്തുവരും. പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും താരം വീഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവും വിജയം ഉയർത്തുന്നുണ്ട്. അഞ്ച് ജില്ലകളിലും പ്രശ്നമുണ്ടായില്ല, കരൂരിൽ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും താരം ചോദ്യമുന്നയിച്ചു.
National
ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ്യുടെ ടിവികെ നേതാക്കളായ മതിയഴകൻ, പൌൻ രാജ് എന്നിവർ റിമാൻഡിൽ. ഒക്ടോബർ 14 വരെയാണ് കരൂർ ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തത്.
ദുരന്തത്തെ തുടർന്ന് തമിഴക വെട്രി കഴകം കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകനും കരൂർ സെൻട്രൽ സിറ്റി സെക്രട്ടറിയായ പൌൻരാജും അറസ്റ്റിലായിരുന്നു. പരിപാടിക്ക് അനുമതി തേടി കത്ത് നൽകിയ മതിയഴകനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. ടിവികെ യോഗത്തിനുള്ള ഫ്ലക്സും കൊടിതോരണങ്ങളും ക്രമീകരിച്ച പൌൻരാജാണ് ഒളിവിൽ പോകാൻ മതിയഴകനെ സഹായിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കേസിൽ ടിവികെ നേതാക്കളായ ബുസി ആനന്ദും നിർമൽ കുമാറും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അപകടത്തിന് ഉത്തരവാദി അല്ലെന്ന് ആനന്ദ് അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
പോലീസ് സുരക്ഷ നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു. പ്രസംഗം തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ വൈദ്യുതി നിലച്ചു. ആൾക്കൂട്ടത്തിലേക്ക് ചെരിപ്പുകൾ എറിഞ്ഞു. ആംബുലൻസ് വന്നതും പരിഭ്രാന്തിക്കിടയാക്കി എന്നും ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നു.
National
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ.
ഓൺലൈൻ മാധ്യമപ്രവർത്തകനായ ഫെലിക്സ് ജെറാൾഡ് എന്നയാളാണ് അറസ്റ്റിലായത്. സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ ആയ ഫെലിക്സ് ജെറാൾഡ് സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ്.
സംഭവത്തിൽ ടിവികെ നേതാക്കന്മാരായ മതിയഴകൻ, പൗൻ രാജ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറിയായ മതിയഴകനെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. അതേസമയം, പരിപാടിക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ ഒപ്പിട്ടയാളാണ് കരൂർ സ്വദേശിയായ പൗൻ രാജ്.
അതേസമയം ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ് എഫ്ഐആറിലുള്ളത്. വിജയ് റാലിക്കെത്താൻ മനഃപൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നും കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നുമാണ് എഫ്ഐആറിലുള്ളത്.
അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി, ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല എന്നും എഫ്ഐആറിലുണ്ട്. പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസവുമുണ്ടായി.
മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ലെന്നും എഫ്ഐആറില്‍ പറയുന്നു.
National
ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ദുരന്തവുമായി ബന്ധപ്പെട്ട് വസ്തുതകളല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
നിരപരാധികൾ മരിക്കണമെന്ന് ഒരു നേതാവും ആഗ്രഹിക്കില്ല. ഏത് പാർട്ടിയിൽ പെട്ടവരായാലും മരിച്ചത് തമിഴ്നാട്ടിലെ ജനങ്ങളാണ്. തമിഴ്നാട്ടിൽ ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാവാൻ പാടില്ല. അതിനു വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടത്. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇനി ഇത്തരം സമ്മേളനങ്ങൾ നടത്തുമ്പോൾ രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.
ജുഡീഷൽ കമ്മീഷൻ നീതിയുക്തമായ അന്വേഷണം നടത്തും. അപകടത്തിനുള്ള കാരണം കണ്ടെത്തും. പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടൻതന്നെ ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പോലീസ് എഫ്ഐആർ. വിജയ് റാലിക്കെത്താൻ മനഃപൂര്‍വം നാലുമണിക്കൂര്‍ വൈകിയെന്നും കരൂരിൽ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നുമാണ് എഫ്ഐആറിലുള്ളത്.
അനുമതി ഇല്ലാതെ റോഡിൽ നിർത്തി സ്വീകരണം ഏറ്റുവാങ്ങി, ടിവികെ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനുസരിച്ചില്ല എന്നും എഫ്ഐആറിലുണ്ട്. പരിപാടിക്കിടെ ബോധരഹിതരായി 11 പേര് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങള്‍ക്ക് ബോധക്ഷയവും ശ്വാസതടസവുമുണ്ടായി.
മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കല്‍ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പോലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ലെന്നും എഫ്ഐആറില്‍ പറയുന്നു.
പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകർന്നു വീണെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് തകർന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25,000 പേർ പങ്കെടുത്തെന്ന് എഫ്ഐആറിൽ ചൂണ്ടിക്കാട്ടി.
കരൂരിൽ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി.
തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്ന ടിവികെ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും.
സംഭവത്തിനു തൊട്ടുമുന്‍പ് കല്ലേറുണ്ടായെന്നും ഇടയ്ക്ക് വൈദ്യുതി നിലച്ചെന്നും ടിവികെ ആരോപിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. ഗൂഢാലോചന നടന്നുവെന്നതിനു വിശ്വസനീയമായ തെളിവുകള്‍ പ്രദേശവാസികളില്‍നിന്നു ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. കരൂരിലെ ഡിഎംകെ ഭാരവാഹികള്‍ക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ടിവികെ അഭിഭാഷകൻ വെളിപ്പെടുത്തി.
അതേസമയം, ശനിയാഴ്ചയുണ്ടായ ദുരന്തം അന്വേഷിച്ച് ഉത്തരവാദികളെ കണ്ടെത്തുന്നതുവരെ വിജയ്യുടെ റാലികൾ നിരോധിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി ഞായറാഴ്ച പരിഗണിച്ചില്ല. കരൂരിൽ പരിക്കേറ്റ സെന്തിൽ കണ്ണൻ എന്നയാളാണ് ഹർജി നല്‍കിയത്. ഹർജി ഇന്നു പരിഗണിച്ചേക്കും
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ സംഖ്യ 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
അതേസമയം, സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി.
തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് കെ. പളനിസ്വാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, പിഎംകെ നേതാവ് അൻപുമണി രാമദാസ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശുപത്രി സന്ദർശിച്ചു.
National
ചെന്നൈ: കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരിച്ച ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വിജയ്യുടെ ടിവികെ പാർട്ടി മദ്രാസ് ഹൈക്കോടതിയിൽ. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്.
റാലിക്കിടെ പോലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ ഹർജിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം.
ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി തിങ്കളാഴ്ച പരിഗണിക്കുമെന്ന് വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു.
National
ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ തുടര്‍നടപടികളുടെ ഭാഗമായി പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ്. ഡേവിഡ്സണിന്റെ നേതൃത്വത്തിൽ കരൂർ ടൗൺ പോലീസ് സ്റ്റേഷനിലാണ് യോഗം ചേരുന്നത്. ആറ് എസ്പിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ അറസ്റ്റ് ഉടനില്ല. അറസ്റ്റ് ഉടൻവേണ്ടന്ന ധാരണയെ തുടർന്നാണ് തീരുമാനം. തിടുക്കപ്പെട്ട് കേസെടുത്താൽ അത് വിജയ്ക്ക് അനുകൂല വികാരമുണ്ടാക്കിയേക്കുമെന്നും രാഷ്ട്രീയ പ്രേരിതമായ തീരുമാനമെന്നും വ്യഖ്യാനിക്കപ്പെട്ടേക്കാമെന്ന നിഗമനത്തിലാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. വിജയ്യുടെ അറസ്റ്റ് കോടതിനിർദേശം വരെ കാത്തിരിക്കാനാണ് നിലവിലെ തീരുമാനം.
കരൂരിൽ വിജയ്യുടെ റാലിയിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തത്തിൽ 39പേരാണ് മരിച്ചത്. സംഭവത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ അടക്കം പോലീസ് കേസെടുത്തിട്ടുണ്ട്. വിജയ്ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.
Movies
സിനിമയിൽ മാര്‍ക്കറ്റ് പോയപ്പോൾ രാഷ്ട്രീയത്തില്‍ ഇറങ്ങിയതല്ല താനെന്ന വിജയ്യുടെ വാക്കുകളോട് പ്രതികരിച്ച് ഉലകനായകൻ കമൽഹാസൻ. തന്റെ പേരുപറഞ്ഞാണോ വിജയ്യുടെ വിമര്‍ശനമെന്ന് കമല്ഹാസന് മാധ്യമങ്ങളോട് ചോദിച്ചു. വിലാസം ഇല്ലാത്ത കത്തിന് താൻ മറുപടി പറയണോയെന്നും അദ്ദേഹം ചോദിച്ചു.
‘‘ആരുടേയെങ്കിലും പേര് പറഞ്ഞിട്ടുണ്ടോ? വിലാസം ഇല്ലാത്ത കത്തിന് ഞാന്‍ മറുപടി പറയണോ? അവന് എനിക്ക് സഹോദരനാണ്’’എന്നും കമല്ഹാസന് കൂട്ടിച്ചേര്‍ത്തു.